മാനവ ലോകത്തിന്റെ സന്മാർഗ ദർശനത്തിനായി സ്രഷ്ടാവ് സമർപ്പിച്ച ബൃഹദ് ഗ്രന്ഥമാണു ഖുർആൻ. മനുഷ്യ സമൂഹത്തിന്റെ ജീവിത വിജയത്തിനുള്ള സമ്പൂർണ ഭരണ ഘടനയാണിത്. സന്ദർഭങ്ങൾക്കനുസരിച്ചു ജിബ്രീൽ മാലാഖ മുഖേനയായിരുന്നു മുഹമ്മദ് നബിയിലേക്കുള്ള ദൈവിക വചനങ്ങളുടെ അവതരണം.
വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ടത് ലൈലത്തുൽ ഖദ്റിലാണ്. റമസാനിന്റെ മുഖ്യ സവിശേഷതയും ഖുർആനിനോടു ബന്ധപ്പെട്ടു കിടക്കുന്നു. ഖുർആൻ അവതരിക്കപ്പെട്ട മാസം എന്ന നിലയിലാണ് വിശുദ്ധ ഗ്രന്ഥത്തിൽ റമസാൻ പരാമർശിക്കപ്പെടുന്നത്. റമസാൻ മാസത്തെ ദൈവം തന്റെ ദിവ്യവചനങ്ങൾ അവതരിപ്പിച്ച് മഹത്വവൽക്കരിക്കുകയായിരുന്നു. രണ്ട വിധത്തിലായാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണം സംഭവിച്ചത്.
ദൈവ സന്നിധിയിൽനിന്ന് ആകാശ ലോകത്തിലേക്കുള്ളതാണ് ആദ്യത്തേത്. വിധി നിർണയ രാവ് (ലൈലതുൽ ഖദ്ർ) എന്നറിയപ്പെടുന്ന രാത്രിയിലായിരുന്നു ഇത്. അധ്യായം 97ൽ ഖുർആൻ ഇക്കാര്യം വ്യക്തമാക്കുന്നുഹ്ന. ആകാശ ലോകത്തുനിന്ന് ഭൂമി ലോകത്തേക്കുള്ള അവതരണമാണ് രഹ്നാണ്ടാമത്തേത്. പുസ്തക രൂപത്തിൽ ആയിരുന്നില്ല വിശുദ്ധ ഗ്രന്ഥത്തിന്റെ ഭൂമിയിലേക്കുള്ള ആഗമനം. സുദീർഘമായ ഇരുപത്തിമൂന്ന് സംവത്സരം വേണ്ടഹ്നിവന്നു ഈ ചരിത്ര നിയോഗം സമ്പൂർണമാകാൻ. സമയ സന്ദർഭങ്ങൾക്കനുസരിച്ചു വിവിധ ഘട്ടങ്ങളിലായാണ് ഖുർആൻ സൂക്തങ്ങൾ പ്രവാചകന് അവതരിച്ചിരുന്നത്.
ഇതര വേദഗ്രന്ഥങ്ങളിൽനിന്ന് വ്യത്യസ്തമായി തവണകളായി മാത്രം ഖുർആൻ അവതരിച്ചതിനു പിന്നിലെ രഹസ്യമെന്താകും? ഖുർആനിക പണ്ഡിതർ ഇതേക്കുറിച്ച് വാചാലരാകുന്നുണ്ട്. പ്രവാചകർക്ക് ആശ്വാസം പകരുക, നിയമനിർമാണത്തിൽ അവധാനത പുലർത്തുക, ദൈവിക ഗ്രന്ഥം മനഃപാഠ മാക്കാൻ പ്രേരണ നൽകുക, സന്ദർഭോചിതമായി ഇടപെടൽ നടത്തുക എന്നിവയാണ് അവയിൽ പ്രധാനം.
മാനവ സമൂഹത്തെ പ്രതിനിധീകരിച്ചു ദൈവിക വചനങ്ങൾ ഏറ്റുവാങ്ങുക ആയാസകരം ആയിരുന്നു മുഹമ്മദ് നബിക്ക്. ഘട്ടം ഘട്ടമായി സ്വീകരിച്ചതിനാൽ ഈ കാഠിന്യത്തിന് അൽപമെങ്കിലും അയവു വന്നു. ഇസ്ലാമിക നിയമനിർമാണങ്ങളുടെ കാര്യത്തിലും ഇക്കാര്യം ഏറെ ഫലം ചെയ്തു. ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നതിനു പകരം അവധാനപൂർവമായ ഖുർആനിക ഇടപെടൽ മതപ്രബോധന രംഗത്ത് ചെലുത്തിയ സ്വാധീനവും വിവരണാതീതം. മദ്യത്തിന് അടിമപ്പെട്ടൊരു ജനതയെ സമ്പൂർണ മദ്യവിമോചനത്തിലേക്ക് കൈപിടിച്ചുയർത്താൻ ദൈവിക ഗ്രന്ഥത്തിനു സാധിച്ചതും ഇതേ അവധാനത കൊണ്ടു തന്നെ.
ഖുർആനിന് ‘ഫുർഖാൻ’ എന്നും പേരുണ്ട്. സത്യവും മിഥ്യയും വിവേചിക്കുന്നത് എന്നാണ് ഈ വിശേഷണത്തിന്റെ അർഥം. നൻമയും തിൻമയും വെളിച്ചവും ഇരുട്ടും വേർതിരിച്ചറിയാൻ മാനവർക്ക് ഒരു അവലംബം ആവശ്യമാണ്. മനുഷ്യർക്കിടയിലെ വ്യക്തികൾക്ക് അവർക്കു യഥാർഥ മാർഗദർശനം നൽകാനാവില്ല. യാത്രികരുടെ പരിമിതികളിൽനിന്നു മുക്തനല്ലാത്ത മറ്റൊരു യാത്രികൻ യാത്രാസംഘത്തിനു വഴികാട്ടുന്നതെങ്ങനെ? സൃഷ്ടികളായ മനുഷ്യരെപ്പറ്റി സ്രഷ്ടാവായ ദൈവത്തിനാണ് യഥാർഥമായ അറിവുള്ളത്. മനുഷ്യർക്കു നേട്ടവും കോട്ടവും ഏതിലാണുള്ളതെന്ന് വിവേചിച്ചുകൊടുക്കാൻ ദൈവത്തിനേ സാധിക്കൂ.
മനുഷ്യർക്കായി ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് ഖുർആനിക മാർഗദർശനം. ദൈവ വചനങ്ങളുടെ സമാഹാരമായ ഖുർആനിലൂടെ, നിയന്താവായ ദൈവം ദാസൻമാരായ മനുഷ്യരോട് സദാ സംവേദനം ചെയ്യുകയാണ്. ലൈലത്തുൽ ഖദ്റിലൂടെ ലഭ്യമായ ഖുർആനിക മാർഗദർശനത്തിനു ദൈവത്തോടു നന്ദി കാണിക്കു കൂടിയാണു റമസാൻ വ്രതാനുഷ്ഠാനം. ഖുർആൻ അവതരണ മാസമായ റമസാനിൽ ഖുർആൻ പാരായണം ചെയ്യൽ പ്രത്യേക പുണ്യമുള്ള കർമമായി പ്രവാചകൻ പഠിപ്പിച്ചു. പാരായണത്തിനപ്പുറം ഖുർആൻ പഠനത്തിനും വിശുദ്ധ വചനങ്ങളുടെ ആന്തരികാർഥങ്ങൾ ജീവിതത്തതിൽ പകർത്താനും അപരനു പകർന്നു നൽകാനും റമസാൻ കാരണമാകണം.
നാം മുസ്‌ലിംകള്‍ പുതുവര്‍ഷപ്പുലരിയിലേക്ക് കടക്കുകയാണ്. പുതുവര്‍ഷസംബന്ധമായ ആഘോഷങ്ങള്‍ക്ക് ഇസ്‌ലാമില്‍ പ്രത്യേക സ്ഥാനമോ പ്രോത്സാഹനമോ ഇല്ലെങ്കില്‍ പോലും, ഇസ്‌ലാമിലെ കാലഗണനാ സങ്കല്പത്തെക്കുറിച്ചും ഹിജ്റയുടെ മഹത്തായ സന്ദേശത്തെ കുറിച്ചും സന്ദര്‍ഭോചിതമായി ചില ചിന്തകള്‍ പങ്കുവെക്കുന്നത് അനിവാര്യമാണെന്ന് തോന്നുന്നു. മാത്രമല്ല, ഒരു വര്‍ഷം നമ്മോട് വിടപറയുമ്പോള്‍ നമ്മുടെ കാത്തുവെച്ച ആയുസില്‍ നിന്നും ഒരു നിര്‍ണ്ണായയക ഘട്ടം കൂടി അടര്‍ന്നു വീഴുകയാണ്. അതൊരിക്കലും നമ്മുടെ ആയുസിലേക്ക് തിരിച്ചെടുക്കാനാവില്ല എന്ന് ചിന്തിക്കുമ്പോള്‍ ധര്‍മ്മ ബോധമുള്ള ഏതൊരു മനുഷ്യനും വില കുറഞ്ഞ ഈ ഇഹലോകത്ത്, അത്രമേല്‍ വിലപ്പെട്ട ആയുസ് നല്കിയ സ്രഷ്ടാവിന് മുമ്പില്‍ കൂടുതല്‍ വിനയാന്വിതനാവേണ്ടതുണ്ട്.
അല്ലാഹു പറയുന്നു: ഓ സത്യ വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, (നിങ്ങളില്‍) ഓരോ ശരീരവും നാളേക്കു വേണ്ടി ഒരുക്കി വെച്ചത് എന്താണെന്ന് നോക്കി വിലയിരുത്തുക, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായ അറിവുള്ളവനാണ്. അല്ലാഹുവിനെ മറക്കുകയും അങ്ങനെ, സ്വന്തത്തെ തന്നെ അല്ലാഹു മറപ്പിക്കുകയും (സ്വയം മറക്കുകയും) ചെയ്ത ആളുകളുടെ കൂട്ടത്തില്‍ നിങ്ങള്‍ അകപ്പെടരുത്. നിശ്ചയമായും അവരാണ് ദുര്‍നടപ്പുകാര്‍ (59/18-19). നിങ്ങള് സ്വയം വിചാരണ ചെയ്യുക, നിങ്ങളെ വിചാരണ ചെയ്യപ്പെടും മുന്പ്, നിങ്ങളുടെ പ്രവര്ത്തനങ്ങള് അളക്കപ്പെടും മുന്പ് അവയെ നിങ്ങള് തന്നെ അളന്നു നോക്കുക, എന്ന് ഖലീഫ ഉമര്‍ (റ)പറഞ്ഞിട്ടുണ്ട്.
നീ ഓരോ രാത്രിയും ഉറങ്ങാന് കിടക്കുന്പോള് നിന്റെ വസിയ്യത്ത് (വില്പത്രം) തലയിണക്കടിയില് വെക്കുക എന്ന് ഇമാം ഗസാലി (റ) ഉപദേശിക്കുന്നു. തിരിച്ചെടുക്കാനാവാത്ത വിധം നമ്മില്‍ നിന്നും തിരിഞ്ഞുനടക്കുന്ന ഓരോ നിമിഷത്തെയും നാം ഉത്കണ്ഠയോടെ തിരിച്ചറിയണമെന്ന സന്ദേശമാണ് ഇത്തരം മഹദ്വചനങ്ങളുടെ കാതല്‍. പിന്നെ കൊഴിഞ്ഞു പോകുന്ന ഒരു വര്‍ഷത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ.
മാസ നിര്ണയം ഇസ്‌ലാമില്‍
ആദം നബി (അ)യുടെ ജീവിത കാലം മുതല്‍ തന്നെ, ഒരു പക്ഷെ അതിനു മുമ്പ് മുതല്‍ തന്നെ ഇന്നത്തെ പേരിലുള്ള അറബി മാസങ്ങള്‍ ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാല്‍ മാസങ്ങളുടെ ക്രമം നിശ്ചയിക്കപ്പെട്ടത് പില്ക്കാലത്തായിരുന്നു എന്നു മാത്രം. ഖുര്‍ആന്‍ പറയുന്നത് കാണുക: ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില് നാലെണ്ണം യുദ്ധം വിലക്കപ്പെട്ട മാസങ്ങളാകുന്നു. (തൌബ: 36).
പന്ത്രണ്ട് മാസങ്ങളായാണ് വര്ഷത്തിന്റെ ഘടന എന്ന് നമുക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം.
പില്ക്കാലത്ത് ഇബ്റാഹിം നബി (അ) യുടെ കാലം മുതല്‍ ചന്ദ്രനെ നോക്കി കാലഗണന നടത്തുന്ന സമ്പ്രദായം നിലവില്‍ വരികയുണ്ടായി. പിന്നീട് ആനക്കലഹം, കഅ്ബ നിര്മാണം, ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവക്കനുസൃതമായിട്ടും ജനങ്ങള്‍ ഇസ്‌ലാമികമായ കാലഗണന നടത്തി വന്നതായി ചരിത്രം പറയുന്നു.
എന്തു കൊണ്ട് മുഹറം
ഇസ്‌ലാമിക കലണ്ടര്‍ പ്രകാരമുള്ള വര്ഷത്തിന്റെ ആരംഭത്തിലുള്ള മാസം ഏതാണെന്ന് മുന്കാലങ്ങളില്‍ നിര്ണയിച്ചിരുന്നില്ല എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. മുഹറം ഒരു വര്ഷത്തിന്റെ ആദ്യത്തെ മാസമായി നിശ്ചയിച്ചതിനു പിന്നില് ചില ചരിത്ര പശ്ചാത്തലങ്ങളുണ്ട്. ഇസ്‌ലാമിക ഭരണം അതിന്റെ ഏറ്റവും കൃത്യവും ചടുലവുമായ രൂപത്തിലേക്ക് മാറിയത് ഉമര്‍ (റ)വിന്റെ കാലത്തായിരുന്നുവല്ലോ. അതിനാല്‍ ബൈത്തുല്‍ മാല്‍, റജിസ്ട്രാര്‍മാരുടെ കാര്യാലയം, നികുതി പിരിവ് വകുപ്പ് തുടങ്ങിയവയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ഇസ്‌ലാമികമായ മാസാരംഭം നിശ്ചയിച്ച് അതു പ്രകാരം കാലഗണന നടപ്പില്‍ വരുത്തല്‍ അനിവാര്യമായിത്തീര്ന്നു.
മാത്രമാല്ല, ഖലീഫ ഉമര്‍ (റ) യമനിലെ ഗവര്ണറായ അബൂമൂസല്‍അശ്അരിക്ക് ഭരണ നിര്‍വഹണ പരമായ ധാരാളം കത്തുകളയക്കുകയുണ്ടായി. ആ കത്തുകളില്‍ അതത് മാസവും തീയതിയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഏത് വര്ഷത്തെ മാസത്തിലാണ് കത്തയച്ചതെന്ന് മനസിലാവാത്തതിനാല്‍ ഖലീഫ നിര്ദേശിച്ച പല പദ്ധതികളുടെയും കാലക്രമത്തിലുള്ള മുന്ഗണന അദ്ദേഹത്തിന് മനസിലാക്കാനായില്ല. സ്വാഭാവികമായും അദ്ദേഹം ഇക്കാര്യം ഖലീഫയോട് പരാതിപ്പെട്ടു. പ്രശ്നത്തിന്റെ ഗൌരവം മനസിലാക്കിയ ഖലീഫ ഉടനെ ഭരണകാര്യസ്ഥരുടെ ശൂറ വിളിക്കുകയും പ്രശ്നം ചര്ച്ചക്കിടുകയും ചെയ്തു. അങ്ങനെ ചിലര്‍ നുബുവ്വത്ത് ആസ്പദമാക്കി ഇസ്‌ലാമിക വര്ഷം ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഹിജ്റ പോയ ദിനം അടിസ്ഥാനപ്പെടുത്തി ഇസ്‌ലാമിക വര്ഷം സംവിധാനിക്കണമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. അങ്ങനെയാണ് മുഹറം ഇസ്‌ലാമിക കലണ്ടറിലെ ആദ്യമാസമായി ഖലീഫ ഉമര്‍ (റ) പ്രഖ്യാപിച്ചത്. ഏഡി.639 ഹിജ്റ 17-ന് മുഹറം മാസത്തിലായിരുന്നു ഈ പ്രഖ്യാപനം.
മുഹറമിന്റെ പ്രത്യേകതകള്‍
മുഹറം മാസത്തിന് ഇസ്‌ലാമിക ചരിത്രത്തില്‍ ധാരാളം പ്രാധാന്യവും പ്രത്യേകതകളുമുണ്ട്. ഒരു പാട് ചരിത്ര സംഭവങ്ങള്ക്ക് മുഹറം സാക്ഷിയായിട്ടുണ്ട്. അവയില്‍ മുഹറം പത്തിന് നടന്ന ചില സംഭവങ്ങള്‍ താഴെ ചേര്ക്കുന്നു.
ആദം നബി (അ)വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന്റെ പേരില്‍ തൌബ ചെയ്തപ്പോള്‍ അല്ലാഹു സ്വീകരിച്ച ദിനം.
നൂഹ് നബി (അ)യുടെ കപ്പല്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് ജൂദീ പര്‍വതത്തിലണഞ്ഞ ദിനം.
നംറൂദിന്റെ അഗ്നികുണ്ഡത്തില്‍ നിന്നും ഇബ്റാഹിം നബി (അ)രക്ഷപ്പെട്ട ദിനം
മൂസാ (അ), ഈസാ (അ), ഇബ്റാഹിം (അ) എന്നീ പ്രവാചകന്മാര്‍ ജന്മം കൊണ്ട ദിവസം.
അയ്യൂബ് നബി (അ) തന്റെ അസുഖത്തില്‍ നിന്ന് ശമനം നേടിയ ദിവസം.
യൂസുഫ് നബി (അ) കിണറ്റില്‍ നിന്നും രക്ഷപ്പെട്ടു.
യൂസുഫ് നബി (അ) യുമായുള്ള വിരഹ വേദനയാല്‍ കരഞ്ഞു കരഞ്ഞ് കാഴ്ചനഷ്ടപ്പെട്ട യഅ്ഖൂബ് നബി (അ)ന് യൂസുഫ് നബിയുടെ വസ്ത്രം മുഖത്തിടുകയും കാഴ്ചശക്തി തിരിച്ചുകിട്ടുകയും ചെയ്തത്.
സുലൈമാന്‍ നബി (അ) രാജസിംഹാസനത്തില്‍ അവരോധിതനായി.
സകരിയ്യാ നബി (അ),യുടെ നിരന്തരമായ പ്രാര്ഥന മൂലം വാര്ധക്യത്തില്‍ സന്താനമായി യഹ്യാ (അ) പിറന്നു.
മൂസ നബി (അ) വടിയെ പാമ്പാക്കുകയും ഇന്ദ്രജാലക്കാര്ക്കെതിരെ വിജയം കൈവരിക്കുകയും ചെയ്തു.
മൂസ (അ) നെയും സംഘത്തെയും പിന്തുടര്ന്ന ഫറോവയും സൈന്യവും ചെങ്കടലില്‍ മുങ്ങിത്താഴ്ന്നു.
കൂടാതെ മുഹറമിലെ മറ്റു ചില ദിവസങ്ങള്ക്കു കൂടി ചരിത്രപരമായി പ്രാധാന്യമുണ്ട്. ഖുര്ആനില്‍ അസ്ഹാബുല് ഫീല് എന്ന് വിശേഷിപ്പിക്കപ്പെട്ട, കഅ്ബ പൊളിക്കാന് സൈന്യവുമായി വന്ന അബ്റഹത്തും സംഘവും അബാബീല്‍ പക്ഷികളുടെ ഏറ് കൊണ്ട് നാമാവശേഷമായത് മുഹറം 17-നായിരുന്നു.
യൂനുസ് നബി (അ)മത്സ്യ വയറ്റില്‍ നിന്നും കരയിലേക്കെത്തിയത് മുഹറം 7-നാണ്.
മുഹറം പത്ത് അഥവാ ആശൂറാഅ് ദിവസം ആരെങ്കിലും സൃഷ്ടികളോട് ഭക്ഷണ വിശാലത കാണിച്ചാല്‍ ആ വര്ഷം മുഴുവന്‍ അല്ലാഹു അവന് ഭക്ഷണ വിശാലത നല്കുമെന്ന് ഹദീസില് കാണാം. (ഇആനത്തു ത്വാലിബീന് -2.267).
ഇബിലീസിന് സ്വര്ഗം നിഷിദ്ധമാക്കപ്പെട്ട മാസമായതിനാലാണ് അതിന് മുഹറം (നിഷിദ്ധമായത്)എന്ന് പേര് ലഭിച്ചെതെന്ന് ചരിത്രത്തില്‍ കാണാം. (ഖസാഇസുല്‍ അയ്യാം 105), (ഇആനത്തു ത്വാലിബീന് – 2..265).
മുഹറം ആദ്യത്തെ പത്തു ദിവസം നോമ്പനുഷ്ഠിക്കല് ശക്തമായ സുന്നത്തും മാസം മുഴുവന്‍ നോന്പനുഷ്ഠിക്കല്‍ സുന്നത്തുമാണ്. (ഫതാവല് കുബ്റാ..2-27).
ഹിജ്റയുടെ സന്ദേശം
ഹിജ്റ പ്രതിനിധാനം ചെയ്യുന്നത് ഒരു ചരിത്ര സംഭവത്തെ മാത്രമാണെങ്കിലും അതിന്റെ കാലാതിവര്ത്തിയായ അനുരണനങ്ങളും പ്രതിഫലനങ്ങളും ഏറ്റവും പുതിയ ലോകക്രമത്തിലേക്കു പോലും ഒഴുകിപ്പരന്നതായി നമുക്ക് കാണാം. ഹിജ്റയുടെ സന്ദേശം ഇസ്‌ലാമിന്റേതു കൂടിയാണ് എന്നതാണ് അതിന്റെ കാരണം.
പിറന്ന നാടിന്റെ ചൂടും ചൂരും അന്തരീക്ഷവും ത്യജിച്ച് തികച്ചും അനുയോജ്യമല്ലാത്ത ഒരു ഭൂമിയിലേക്ക് സത്യപ്രസരണം തേടിയുള്ള ഒരു യാത്രയായിരുന്നു ഹിജ്റ. പിറന്ന നാടിനു പകരം വെക്കാന്‍ മറ്റൊന്നില്ലെന്നതിനാല്‍ മക്ക വിടാന്‍ പ്രവാചകര്‍ക്ക് പ്രയാസമുണ്ടായിരുന്നെങ്കിലും പില്ക്കാലത്ത് ഇസ്‌ലാമിന്റെ വളര്ച്ചയെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യാശകള്‍ നിറഞ്ഞ മണ്ണായിരുന്നു മദീന.
ത്യാഗ സന്നദ്ധതയും സഹജീവി ബോധവുമാണ് പുതിയ ലോക ക്രമത്തിന് ഹിജ്റ നല്‍കുന്ന എറ്റവും പ്രസക്തമായ സന്ദേശം. ലോകം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന ഊര്ജ പ്രതിസന്ധി, ആഗോള താപനം, ആഗോള കോര്പറേറ്റുകളുടെ അധിനിവേശം തുടങ്ങിയ സര്‍വ സമസ്യകളുടെയും പരിഹാരം ഈ രണ്ടു സങ്കല്‍പങ്ങളിലുമുണ്ട്. സത്യ സന്ദേശം ഉള്‍കൊണ്ടതിന്റെ പേരില്‍ തിരുനബി (സ)ക്കും അനുചരര്‍ക്കും മാതൃഭൂമി ത്യജിക്കേണ്ടിവന്നതാണ് ഹിജ്റ ഉദ്ഘോഷിക്കുന്ന ത്യാഗ സന്നദ്ധത. മുഹാജിറുകള്‍ എല്ലാം ഉപേക്ഷിച്ച് മദീനയിലെത്തിയെപ്പോള്‍ അവര്ക്കു വേണ്ട എല്ലാ സൌകര്യങ്ങളും നല്കുകയും രണ്ട് ഭാര്യമാരുള്ളവര്‍ മുഹാജിറുകള്ക്കായി തന്റെ ഒരു ഭാര്യയെ മൊഴിചൊല്ലി നല്കാന് പോലും തയ്യാറാവുകയും ചെയ്തതിലൂടെ, അവര്‍ പ്രകടിപ്പിച്ച സാമൂഹ്യ പ്രതിബദ്ധതയില്‍ ഊന്നി നിന്നാണ് നാം ഹിജ്റ പ്രതിനിധാനം ചെയ്യുന്ന സഹജീവിബോധത്തെ വായിക്കേണ്ടത്. പില്ക്കാലത്ത് ഈ സഹജീവിബോധമാണ് ഇസ്‌ലാമിനെ അതിന്റെ അനിര്‍വചനീയ വിജയങ്ങളിലേക്ക് നയിച്ചതും.
ചില ചരിത്ര ഘട്ടങ്ങളില്‍ ലോകത്തിന്റെ ഗതി തന്നെ മാറ്റി വരക്കാന്‍ ത്യാഗങ്ങള്ക്കു കഴിഞ്ഞിട്ടുണ്ട്. അതിതീക്ഷ്ണമായ ചില ത്യാഗങ്ങളാണ് അതിശക്തമായ ധര്‍മ്മ വ്യവസ്ഥകള്ക്ക് രൂപം നല്കിയത്. ആരംഭത്തില്‍ തന്നെ ഇസ്‌ലാം പ്രതിലോമകരമല്ലെന്നും സാര്‍വലൌകിക ഐക്യപ്പെടലാണ് അതിന്റെ സ്വഭാവമെന്നുമുള്ള ദൈവികമായ തെര്യപ്പെടുത്തലാണ് ഹിജ്റ നിര്‍വഹിച്ച മഹത്തായ ധര്‍മ്മങ്ങളിലൊന്ന്.
മാത്രവുമല്ല ഏതൊരു വ്യവസ്ഥിതിയേയും, അതെത്ര മാത്രം രൂഢമൂലമാണെങ്കിലും മൂല്യങ്ങളുടെ ശക്തവും അനുലോപമപരവുമായ പ്രയോഗത്തിലൂടെ തകര്ത്തെറിയാം എന്ന നയതന്ത്ര പരമായ തത്ത്വത്തെയാണ് ഹിജ്റ വിഭാവനം ചെയ്തത് എന്ന് പിന്നീട് ചരിത്രത്തിലുടനീളം നാം വായിച്ചറിഞ്ഞിട്ടുണ്ട്. ഈ നയതന്ത്രത്തിലൂടെ അഭൂതപൂര്‍വ്വമായ ഒരു തരം സഹിഷ്ണുതയാണ് ആറാം നൂറ്റാണ്ടിലെ അറബ് സമൂഹം അനുഭവിച്ചത്. മുസ്‌ലിംകളുടെ മുന്‍മാതൃകകളില്ലാത്ത ആ സഹിഷ്ണുതയിലൂടെ, അതിഥികളായ അറബ് ഗോത്ര വൈരികള്‍ എന്നെന്നേക്കുമായി ഐക്യപ്പെടുകയായിരുന്നു. ഐക്യപ്പെട്ടു എന്നതിലുപരി ആ ഐക്യം ഇസ്‌ലാമിന്റെ വളര്ച്ചയുടെ വഴിയിലേക്ക് മുതല്‍ കൂട്ടുന്നതില്‍ തിരുനബി (സ) വിജയിച്ചു എന്നതാണ് ഹിജ്റയുടെ അകക്കാമ്പ്.
അവിശ്വാസികളോട് സര്‍വ ശക്തനായ അല്ലാഹുവിന്റെ മനശ്ശാസ്ത്ര പരമായ സമീപനം ഹിജ്റയുടെ പ്രയോഗത്തിലൂടെ പ്രതിഫലിച്ചതായി നമുക്ക് ദര്ശിക്കാവുന്നതാണ്. വ്യവസ്ഥിതിയെ ഒറ്റത്തവണയായി എതിര്ക്കുന്നതിനു പകരം, ജനങ്ങളെ ചില സാമൂഹിക പ്രക്രിയകള്ക്ക് വിധേയമാക്കി ഘട്ടം ഘട്ടമായി ഇസ്‌ലാമിനോട് അനുശീലിപ്പിക്കുക എന്ന സമീപനമാണ് ഹിജ്റയിലൂടെ സാര്ഥകമായത്. അത്തരം സമീപനങ്ങളാണ് ദഅവ രംഗത്ത് മുസ്‌ലിം സമുദായം സ്വീകരിക്കേണ്ടത് എന്ന അടിസ്ഥാന പാഠം കൂടിയായിരുന്നു ഹിജ്റയുടെ പ്രയോഗം. പിന്നീട് അടിമ വ്യവസ്ഥ, മദ്യപാനം തുടങ്ങിയ വിപത്തുകളെ നിരുത്സാഹപ്പെടുത്താനും നിരോധിക്കാനും ഇസ്‌ലാം സ്വീകരിച്ച ഉപായവും അതു തന്നെയായിരുന്നു.
ഹിജ്റ നല്കുന്ന ഇത്തരം സന്ദേശങ്ങള്‍ നമ്മുടെ സാമൂഹിക സാംസ്കാരിക പൊതുബോധത്തെ വളരെ ആഴത്തില്‍ സ്പര്ശിക്കേണ്ടതുണ്ട്.
(www.islamonweb.net)
പ്രവാചകന്റെ വ്യക്തിത്വത്തെ അങ്ങേയറ്റം ബഹുമാനിച്ച ഒരു തലമുറയായിരുന്നു സഹാബത്തിന്റെ തലമുറ. എണ്ണിയാല്‍ ഒടുങ്ങാത്ത ചരിത്ര പാഠങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്.
അബൂബക്കര്‍ (റ) വിനെ കൂട്ടുകാര്‍ വിളിച്ചിരുന്നത് 'സിദ്ധീഖ്' എന്നായിരുന്നു. ഈ സിദ്ധീക്ഖിയ്യത് എങ്ങനെ ലഭിച്ചതാണ്..?? തന്റെ പ്രവാചകന്‍ പറയുന്നത് മുഴുവനും നിസ്സംശയം സത്യപ്പെടുത്തിയതിനാല്‍ കിട്ടിയ വിളിപ്പെരാണത്.
അല്ലെ??? ഒരു നട്ടുച്ച നേരത്ത്, പതിവില്‍ നിന്ന് വിപരീതമായി തന്റെ വീട്ടിലേക്ക് കടന്നുവന്ന പ്രവാചകന് മുഴുവന്‍ സംരക്ഷണവും വാഗ്ദാനം ചെയ്ത അബൂബക്കര്‍ (റ) നോട് ഹിജ്റ പുറപ്പെടുവാനുള്ള ദൈവ കല്പനയും സഹയാത്രികനായി അബൂബക്കര്‍ (റ) കൂടെ കൂട്ടാനും കല്പിക്കപെട്ടത് നബി (സ) അറിയിച്ച ഒരു രംഗം ചരിത്രത്തില്‍ കാണാം. ഒരു മനുഷ്യന്‍ സന്തോഷം കൊണ്ട് കരയുന്നത് അബൂബക്കര്‍ (റ) കരയുന്ന ആ നിമിഷം വരെ താന്‍ കണ്ടിട്ടില്ലെന്ന് മഹതി ആയിഷ (റ) സത്യപ്പെടുതിയതായി കാണാം. നബിയെ ആ രൂപത്തില്‍ സ്നേഹിച്ചത് കൊണ്ട് തന്നെയാണ് അദ്ദേഹം സിദ്ധീഖ് ആയത്.
അബൂ തല്‍ഹയുടെ ചരിത്രമറിയില്ലേ.. ഉഹ്ദിന്റെ ദിവസം മുസ്ലിങ്ങള്‍ക്ക് അടി പതറിയ നിമിഷത്തില്‍ ആളുകള്‍ പരാജിതരായി ഓടിയപ്പോള്‍ നബിക്ക് ചുറ്റും സംരക്ഷണ കവചം തീര്‍ത്തത് അബൂ തല്‍ഹയാണ്. തന്റെ മാറിടം കൊണ്ട് നബിയുടെ മാറിടത്തെ ചേര്‍ത്ത് പിടിച്ചാണ് അദ്ദേഹം സംരക്ഷണം തീര്‍ത്തത്. ഇടക്ക് വെച്ച് തന്റെ അനുയായികള്‍ക്ക് നേരെ നബി(സ) തിരിഞ്ഞു നോക്കിയപ്പോള്‍ അല്പം ഗൌരവത്തില്‍ തന്നെ നബിയോട് തിരിഞ്ഞു നോക്കരുത് എന്ന് അബൂ തല്‍ഹാ പറയുകയുണ്ടായി. ആ തിരിഞ്ഞു നോട്ടതിനിടയില്‍ ശത്രുകള്‍ എയ്തു വിടുന്ന അമ്പു തന്റെ പ്രവാചകന്റെ നേര്‍ക്ക് വരുമോ എന്ന ഭയമാണ് അദ്ദേഹത്തെ ആ രൂപത്തില്‍ സംസാരിക്കാന്‍ പ്രേരിപ്പിച്ചത്. സ്വന്തതെക്കള്‍ പ്രാവാചകന്റെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് അവര്‍ നബിയെ സ്നേഹിച്ചത്. ഉഹ്ദ് യുദ്ധത്തെ പരാമര്‍ശിക്കപ്പെടുന്നിടത്തു അത് അബൂ തല്‍ഹയുടെ ദിവസമാണ് എന്ന് നബി പറഞ്ഞതായി നമുക്ക് കാണാം. അങ്ങനെ പറയപ്പെട്ട സന്ദര്ഭത്തില്‍ അലി(റ) പറഞ്ഞു. “അല്ലാഹുവിന്റെ പ്രാവാചകന്‍ ഒരിക്കലെങ്കിലും എന്റെ ദിവസം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ അബൂ തല്‍ഹാക്കാണാ ഭാഗ്യം ലഭിച്ചത്”
സെയ്ദ് ഇബ്നു ദസിന(റ) എന്ന സഹാബിയെ ഖുറൈശികള്‍ തടവിലാക്കി. അന്ന് ഇസ്ലാമിന്റെ ശത്രു പക്ഷത്തായിരുന്ന അബൂ സുഫിയാന്‍ അദ്ദേഹത്തോട് ചോദിച്ചു, " നീ വിശ്വസിക്കുന്ന അല്ലാഹുവിനെ സാക്ഷി നിര്‍ത്തി ഞാന്‍ നിന്നോട് ചോദിക്കട്ടെ? നീ നിന്റെ വീട്ടിലായിരിക്കുകയും നിന്റെ സ്ഥാനത് മുഹമ്മദ്; അദ്ദേഹത്തിന്റെ കഴുത് വെട്ടാനായി ഞങ്ങളുടെ അടുത്തു ആയിരിക്കുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നില്ലേ..??" സെയ്ദ് (റ) പറഞ്ഞു. " ഇല്ല, മുഹമ്മദ് ഇപ്പോഴുള്ളിടത് വെച്ച് അദ്ദേഹത്തെ വേദനിപ്പിക്കുന്ന ഒരു മുള്ള് തറക്കുകയും ആ സമയത്ത് ഞാന്‍ എന്റെ വീട്ടിലായിരിക്കുകയും ചെയ്യുന്നത് വരെ എന്നെ വളരെ അധികം പ്രയാസപ്പെടുത്തും , ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല" അപ്പോഴാണ് അബൂ സുഫിയാന്‍ പറഞ്ഞത് "മുഹമ്മദിന്റെ കൂട്ടുകാര്‍ അദ്ദേഹത്തെ സ്നേഹിക്കുതു പോലെ മറ്റൊരു സമൂഹവും അവരുടെ നേതാവിനെ സ്നേഹിക്കുന്നത് ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല "
പരലോക സൗഖ്യത്തിന് വേണ്ടിയുള്ള പരിശ്രമത്തിന് നിയതമായ രീതികളുണ്ട്. കോടികള്‍ ദാനം ചെയ്താലും ഒരു പ്രതിഫലവും ലഭിക്കാത്തവരുണ്ടാകാം. ഒരു കാരക്കയുടെ കീറുകൊണ്ട് നരകത്തില്‍ നിന്നു രക്ഷപ്പെടുന്നവരുമുണ്ടാകാം. അല്ലാഹുവിലും പരലോക ജീവിതത്തിലും അചഞ്ചലമായി വിശ്വാസം പുലര്‍ത്തികൊണ്ട് സല്‍ക്കര്‍മങ്ങള്‍ ചെയ്യുക എന്നതാണ് സ്വീകാര്യതക്കുള്ള പ്രഥമ നിബന്ധന. പ്രകടനപരതയില്ലാതെ പൂര്‍ണമായ ആത്മാര്‍ഥതയോട് കൂടിയും പ്രവാചക മാതൃകക്കനുസൃതമായിരിക്കുകയും ചെയ്യുക എന്നതാണ് അടുത്ത നിബന്ധന. അതിന്റേതായ പരിശ്രമം എന്ന പ്രയോഗത്തിന്റെ ഉദ്ദേശ്യം അതാണ്. ഇതുവരെ ചെയ്ത കച്ചവടം നഷ്ടത്തിലാണെന്ന് ബോധ്യമായാല്‍ നഷ്ടകാരണങ്ങള്‍ ഒഴിവാക്കി ലാഭസാധ്യത കൂട്ടുന്ന മാര്‍ഗങ്ങള്‍ തെരെഞ്ഞെടുത്ത് കച്ചവടം തുടരുകയാണല്ലോ വേണ്ടത്. അപ്പോള്‍ കുറഞ്ഞകാലം കൊണ്ട് എല്ലാ നഷ്ടവും നികന്ന് ലാഭത്തിലേക്ക് നീങ്ങും. റമദാന്‍ അതിനു പറ്റിയ സമയമാണ്.
വ്രതത്തിന്റെ മഹത്വം മനസ്സിലാക്കിയ മുന്‍ഗാമികള്‍ ഐശ്ചികമായ വ്രതങ്ങള്‍ ധാരാളം അനുഷ്ഠിക്കുമായിരുന്നു. അതിന്ന് നബി(സ) മാതൃകയായി പരിചയപ്പെടുത്തിയത് ദാവൂദ് നബി(അ)നെയാണ്. അബ്ദുല്ലാഹ് ബിന്‍ അംറില്‍ നിന്ന്: നബി(സ) പറഞ്ഞു: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്‌കാരം ദാവൂദ് നബി(അ)ന്റെ നമസ്‌കാരമാണ്. അല്ലാഹുവാണ് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പ് ദാവൂദ് നബിയുടെ നോമ്പും. രാവിന്റെ പകുതി ഭാഗം അദ്ദേഹം ഉറങ്ങും. മൂന്നില്‍ ഒരു ഭാഗം നമസ്‌കരിക്കും. വീണ്ടും ആറിലൊരു ഭാഗം ഉറങ്ങും. ഒരു ദിവസം നോമ്പനുഷ്ഠിച്ചാല്‍ അടുത്ത ദിവസം നോമ്പ് ഉപേക്ഷിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. (ബുഖാരി, മുസ്‌ലിം)
ഇതാണ് സ്വര്‍ഗത്തിന്റെ വില. ആരാധനാ കര്‍മങ്ങള്‍ ആത്മപീഢനമാകരുത് എന്ന് ഇസ്‌ലാമിന്ന് നിര്‍ബന്ധമുണ്ട്. അതു തെളിയിക്കാനാണ് യാത്രയില്‍ ക്ഷീണം തോന്നിയപ്പോള്‍ ജനങ്ങള്‍ കാണെ നബി(സ) നോമ്പ് മുറിച്ചത്. ദാവൂദ് നബിയുടെ ആരാധനാ കര്‍മത്തെ അവിടുന്ന് വാഴ്ത്തിയതും ആ തത്വം പഠിപ്പിക്കാനാണ്. ഈ അറിവ് അവിടുന്നിന്ന് മറ്റൊരു വേദഗ്രന്ഥത്തില്‍ നിന്നോ ചരിത്രത്തില്‍ നിന്നോ ലഭിച്ചതല്ല. അല്ലാഹു അറിയിച്ചു കൊടുത്തതാണ്. ജനങ്ങള്‍ മധ്യമ നിലപാടുകാരാകാന്‍ വേണ്ടി. രാത്രി നമസ്‌കാരം റമദാനിന്നു ശേഷവും തുടരണം എന്ന ചിന്ത നമുക്കുണ്ടാവണം. ഐശ്ചിക നോമ്പിനെയും പരിഗണിക്കണം.